എന്‍റെ പുതിയ കഥാ സമാഹാരം കുരുവിയുടെ റിപ്പബ്ലിക്ക് സൂചിക ബുക്സ് പ്രസിദ്ധീകരിക്കുന്നു . വാങ്ങാൻ 9562540981 ലേക്ക് വാട്സപ്പ് ചെയ്യൂ

Tuesday, February 19, 2013

ഗുരു അത്ര തന്നെ ലഘു .

 .
ബസ്‌ സ്റ്റോപ്പ്‌.ഉച്ച തിരിഞ്ഞ നേരം.വെയ്റ്റിംഗ്‌ ഷെഡ്ഡിൽ വനിത ടൌണിലേക്ക് ഉള്ള ബസ്സ്‌ കാത്തിരിക്കുന്നുണ്ടായിരുന്നു .ടൌണിലേക്ക് വല്ലപ്പോഴുമേ ബസ്സുള്ളൂ .വനിത  കൊള്ളിറങ്ങി ഓടിവന്നപ്പോഴേക്കും ഒരെണ്ണം പൊടി പറത്തി നീങ്ങി
 .
"ശ്ശെ,ഒരു മിനിറ്റ് മുന്‍പ് ഇറങ്ങാമായിരുന്നു " അവള്‍  സ്വയം ശപിച്ചു .
വെയിറ്റിംഗ് ഷെഡിനു സമീപത്തു നിരനിരയായി ഓട്ടോകള്‍ നിര്‍ത്തിയിട്ടിരുന്നു . ബസ്സുകള്‍ കുറവായത് കൊണ്ട് ഓട്ടോക്കാര്‍ക്ക് നല്ല കൊയ്ത്ത് ആണ് .ഓരോ ബസ്സിലും ഒരാള്‍ എങ്കിലും അവര്‍ക്ക് കസ്റ്റമേഴ്സ് ഉണ്ടാകും .ആദ്യം തന്നെ നിര്‍ത്തിയിട്ടിരുന്ന ഓട്ടോയുടെ പേര് വനിതയെ വല്ലാതെ ആകര്‍ഷിച്ചു ."കഴുകന്‍ !"

ആ ഒാട്ടൊയുടെ  ഡ്രൈവർ പ്രതീക്ഷാനിർഭരമായ നോട്ടം അവളുടെ  നേര്‍ക്കെയ്തു . "വല്ലാത്തൊരു കഴുകന്‍ നോട്ടം "അവള്‍  വിചാരിച്ചു .ഇനി ഇയാളുടെ പേരും കഴുകന്‍ എന്ന് തന്നെയായിരിക്കുമോ ?"എന്തായാലും അയാളുടെ പക്ഷിച്ചുണ്ടന്‍മൂക്ക് അയാള്‍ക്ക്‌ കഴുകന്‍ എന്നല്ലാതെ വേറൊരു പേരും ചേരില്ല എന്ന് തോന്നിപ്പിച്ചു .വനിത നോട്ടം വിജനമായ റോഡില്‍ പാറുന്ന വെയില്‍ത്തുമ്പികളിലേക്ക് മാറ്റി .

വനിത തന്‍റെ ഓട്ടോയില്‍ കയറും എന്നൊരു പ്രതീക്ഷ കഴുകന്‍ വല്ലാതെ വെച്ചു പുലര്‍ത്തുന്നുണ്ടെന്ന് തോന്നി .അവള്‍  ഒന്ന് അനങ്ങുമ്പോള്‍ അയാള്‍ ഓട്ടോ സ്റ്റാര്‍ട്ട്‌ ചെയ്യാനൊരുങ്ങും എന്നാല്‍ വീണ്ടും വീണ്ടും അവള്‍   അയാളെ നിരാശയിലാഴ്ത്തി.വിളക്കുകാലിനടുത്തു നിന്നു ചെറിയ വാഹനങ്ങൾ തടഞ്ഞു നിർത്തി പണം പിടുങ്ങിക്കൊണ്ടിരുന്ന പൊലീസുകാരനെ പേടി ഇല്ലായിരുന്നെങ്കിൽ അയാൾ വനിതയെ തൂക്കിയെടുത്തു തന്‍റെ  ഓട്ടോയിലേക്കു എറിഞ്ഞേനെ.

"ഒരു ചായ "

റോഡ്‌ മുറിച്ചു കടന്നു വളകൾ വിൽക്കുന്ന ഒരാൾ വെയിറ്റിംഗ്‌ ഷെഡിനടുത്തു ഉന്തുവണ്ടിയിൽ ചായക്കച്ചവടം നടത്തുന്ന കിഴവിയുടെ അടുത്തെക്കു വന്നു.തന്‍റെ വളപ്പെട്ടി അയാള്‍  ബെഞ്ചില്‍ കുത്തിച്ചാരി വെച്ചു .ഒരു വശം ചില്ലിട്ട ആ തടിപ്പെട്ടിയില്‍ നിറയെ വളകള്‍ അടുക്കിയടുക്കി വെച്ചിരുന്നു .പല നിറത്തില്‍ പല തരത്തില്‍ ഉള്ള വളകള്‍ .കരിവളകള്‍ ,കുപ്പിവളകള്‍ ,ലോഹവളകള്‍,കല്ല്‌ വളകള്‍  അങ്ങനെ! . ചിലതൊക്കെ എടുത്തു നോക്കണം എന്നും വാങ്ങണം എന്നും ഉള്ള ചിന്തയെ വനിത നിയന്ത്രിച്ചു ,പേഴ്സില്‍ വണ്ടിക്കൂലി കഴിഞ്ഞാല്‍ അധികം പൈസ കാണില്ല .

ചായ കുടിച്ചു കഴിഞ്ഞു തന്‍റെ വളപ്പെട്ടി തോളിലേറ്റി  പോകാനൊരുങ്ങിയ അയാളോട് പരുഷമായ സ്വരത്തില്‍ കിഴവി പറഞ്ഞു "ആറു രൂപ ,"

അയാള്‍ ഒന്ന് പരുങ്ങി .പിന്നെ ദൈന്യതയോടെ തന്‍റെ ഒഴിഞ്ഞ കീശ കാട്ടിക്കൊടുത്തു വിളറിയ ഒരു ചിരി ചിരിച്ചു .

"ചായ വാങ്ങി വയറ്റിലേക്ക് ഒഴിക്കുമ്പോള്‍ കാശ് തരണം എന്ന് ഓര്‍ത്തില്ലേ ?പാലും പന്‍സാരയും എനിക്ക് വെറുതെ കിട്ടുന്നതല്ല  ."

"അമ്മായി; ഇത്ര നേരമായിട്ടും  ഒരു വള പോലും വിറ്റില്ല.വിറ്റാലുടൻ ഞാൻ നിങ്ങളുടെ കാശ്‌ തരാം.അല്ലെങ്കിൽ ചായക്കു പകരം ആ വിലക്കുള്ള വളകൾ എടുത്തോളൂ."

നിന്‍റെ  കെട്ട്യോള്‍ക്ക്‌ കൊണ്ടു പൊയികൊടുക്കെടാ ഈ പരട്ട കുപ്പിവളകള്‍ .എന്‍റെ  കാശ്‌ തരാതെ നിന്നെ ഞാന്‍ വിടില്ലടാ  തെമ്മാടീ"കിഴവി തര്‍ക്കിച്ചു  .

അവര്‍ക്കു വയസ്സേറെ ആയെങ്കിലും നാക്കിനു ഇപ്പോഴും ഒരു കുറവുമില്ല .കുറെ നേരത്തെ കശപിശക്ക് ശേഷം കിഴവിയും  വളക്കാരനും തമ്മില്‍ ഒരു ധാരണയിലെത്തി .കിഴവിയുടെ കണ്‍ വെട്ടത്ത് തന്നെ ഇരുന്നു കച്ചവടം നടത്തണം . ആദ്യത്തെ കച്ചവടം നടന്നാലുടന്‍ കിഴവിക്ക് കൊടുക്കാനുള്ള  പണം കൊടുക്കണം .

നിബന്ധനകള്‍  അംഗീകരിച്ച അയാൾ അടുത്തുള്ള മരത്തണലിൽ പോയി തന്‍റെ വളകള്‍ വാങ്ങാന്‍ ആരെങ്കിലും വരുന്നതും  പ്രതീക്ഷിച്ചിരുപ്പായി.അടുത്തു തന്നെ ഒരു നായ മുറുമുറുക്കുകയും കോട്ടുവായിടുകയും ഒക്കെ ചെയ്തു കൊണ്ട് കിടപ്പുണ്ടായിരുന്നു . ഇടയ്ക്കിടെ തന്നെ ശല്യപ്പെടുത്തുന്ന പ്രാണികളെ കടിക്കാന്‍ ആ നായ വിഫലശ്രമം നടത്തിക്കൊണ്ടിരുന്നു .

"ഇനിയും ബസ് വരാന്‍ എത്ര നേരമെടുക്കും? "വനിത ചോദിച്ചതു തന്നോടല്ല എന്ന ഭാവത്തില്‍ കിഴവി സമോവറിലേക്ക് കരി വാരിയിട്ടു .വനിതക്ക് ഉറക്കം വരുന്നുണ്ടായിരുന്നു . പക്ഷെ അടുത്ത ബസ് കൂടി പോയാല്‍ പിന്നെ നോക്കണ്ടാ . വീട്ടിലെത്താന്‍ ഒരു പാട് വൈകാന്‍ വയ്യ.ഇപ്പോഴത്തെ കാലമല്ലേ ?അത് കൊണ്ട് വനിത ഉറക്കത്തെ എങ്ങനെയെങ്കിലും ആട്ടിയകറ്റാന്‍ ശ്രമിച്ചു .

വെയിലിനു ചൂട് കൂടിയത് കൊണ്ടും വണ്ടികളുടെ വരവു കുറഞ്ഞത്‌ കൊണ്ടും പോലീസുകാരന്‍ മെല്ലെ മരത്തണലിലേക്ക് മാറി .ഇനി വലിയ പിരിവു കിട്ടില്ല .സ്കൂള്‍ വിട്ടു കഴിഞ്ഞാല്‍ മാത്രേ ഇനി വണ്ടികളുടെ എണ്ണം കൂടുകയുള്ളൂ .അതുമല്ല വളക്കാരനെ അയാള്‍ അപ്പോഴാണ്‌ കണ്ടത് .അവനെ പിഴിഞ്ഞ് കുറച്ചു കാശ് പിടുങ്ങണം എന്ന് പോലീസകാരന്‍ തീരുമാനിച്ചിരുന്നു .

"അനുവാദമില്ലാതെ ഇവിടെ കച്ചവടം പാടില്ല എന്നറിഞ്ഞുകൂടെ?എഴുന്നേറ്റ് പോടാ "

"സാറേ ,രാവിലെ മുതല്‍ നടക്കുന്നതാ ,ഒന്നും വിറ്റില്ല,ആ തള്ളക്കു കൊടുക്കാന്‍ ഉള്ള കാശ് ഒത്താല്‍  ഞാന്‍ എഴുന്നേറ്റ് പൊയ്ക്കോളാം"പോലീസുകാരന്‍ ചുറ്റും നോക്കി വളപ്പെട്ടിയുടെ അടുത്തു കുന്തിച്ചിരുന്നു .

"നിന്‍റെ കയ്യില്‍ ഇപ്പോള്‍ എത്ര പൈസയുണ്ട് ?"താഴ്ന്ന  ശബ്ദത്തില്‍ അയാള്‍ ചോദിച്ചു .
വളക്കാരന്‍ കൈ മലർത്തി.അറയ്ക്കുന്ന ചീത്ത വാക്കുകൾ പറഞ്ഞു കൊണ്ടു പോലീസുകാരൻ കുറെ വളകൾ വാരിയെടുത്തു.തടുക്കാൻ വളക്കാരന്‍ ശ്രമിച്ചതും വിനയായി .കുറച്ചു വളകള്‍ കൂടി വീണുടഞ്ഞു ,കൂടുതല്‍ നഷ്ടം .!
കുറച്ചു സമാധാനം കിട്ടിയത്‌ പോലെ പൊലീസുകാരൻ വെയിറ്റിംഗ്‌ ഷെഡിൽ വന്നിരുന്നു..

"എങ്ങോട്ടാ പെങ്ങളെ ?"
വനിത മറുപടി പറയാതെ തോള്‍ ചുളുക്കിക്കാട്ടി.പോലീസുകാരന്‍ നാടന്‍ മദ്യത്തിന്‍റെ മണമുള്ള ഒരു ഏമ്പക്കം ശബ്ദത്തോടെ പുറത്തേക്ക് വിട്ടു .വനിതയെ നോക്കി ഒരു വഷളന്‍ ചിരി ചിരിച്ചു ."ഇവിടെ അത്ര നല്ല ഏരിയ അല്ല ,ഞാന്‍ ഉള്ളത് കൊണ്ടാണ് പിന്നെ അധികം പ്രശ്നങ്ങള്‍ ഇല്ലാത്തത് ."

 അയാള്‍ പതിയെ വനിതയുടെ അടുത്തേക്ക്‌ നീങ്ങിയിരുന്നു .മനം പിരട്ടലുണ്ടാക്കുന്ന  ഒരു ഗന്ധം വനിതയെ ചൂഴ്ന്നു .അറിയാത്ത മാതിരി പോലീസുകാരന്‍ വനിതയെ തോണ്ടുകയും ഞോടുകയും ഒക്കെ ചെയ്യാന്‍ തുടങ്ങി .ഇടങ്കണ്ണിട്ടു അതെല്ലാം കാണുന്നുണ്ടായിരുന്നെങ്കിലും കിഴവി  പാത്രം മോറുന്ന തന്‍റെ പണിയില്‍ ഒരു വിഘ്നവും വരുത്തിയില്ല .കുറച്ചായപ്പോള്‍ സഹികെട്ടു വനിത  വള വാങ്ങാനെന്ന വ്യാജേന വളക്കാരന്‍റെ അടുത്തേക്ക്‌ ചെന്നു.ഇച്ഛാഭംഗം കലര്‍ന്ന ഒരു ചിരിയോടെ പോലീസുകാരന്‍ വെയിറ്റിംഗ് ഷെഡില്‍ തന്നെ ഇരുന്നു .

ബസ് വരുന്നത് വരെ എങ്ങനെയെങ്കിലും വളക്കാരന്‍റെ അടുത്തു വള തെരഞ്ഞെടുക്കുന്നതായി  നടിച്ചു കൊണ്ട് ചെലവഴിക്കണം എന്ന് മാത്രമേ വനിതക്ക് ഉണ്ടായിരുന്നുള്ളൂ .അവളുടെ കയ്യില്‍ അത്രക്കൊന്നും പൈസ ഉണ്ടായിരുന്നില്ലല്ലോ  എങ്കിലും അവള്‍ ഓരോന്നായി എടുത്തു നോക്കി ,അണിഞ്ഞു നോക്കി ,വില ചോദിച്ചു വളക്കാരന്‍ മര്യാദയോടെ ഓരോന്നായി എടുത്തു കാട്ടി ക്കൊണ്ടിരിക്കുകയായിരുന്നു.  അടുത്തു കിടന്നിരുന്ന നായയെ എന്താണ് പ്രകോപിപ്പിച്ചത് എന്ന് അറിയില്ല, ഒരൊറ്റച്ചാട്ടം! ,വനിതയുടെ കൈത്തണ്ടയില്‍ അത് പല്ലുകളാഴ്ത്തി.
ഭയന്നു പോയ വനിത എങ്ങനെയോ കൈ വിടുവിച്ചു ,കയ്യില്‍ രണ്ടു കടിപ്പാടുകളില്‍ നിന്ന് ചോര പൊടിഞ്ഞു .ചോര കണ്ടാല്‍ വനിതക്ക് തല ചുറ്റല്‍ വരും ,വീഴാതിരിക്കാന്‍ അവള്‍ വെറും നിലത്തു കുത്തിയിരുന്നു  .ആരൊക്കെയോ അടുത്തു കൂടി .എല്ലാവരും ചേര്‍ന്ന് വനിതയെ വെയിറ്റിംഗ് ഷെഡില്‍ കൊണ്ട് പോയിരുത്തി .

"പേയുള്ള നായ ആണെന്ന് തോന്നുന്നു "കഴുകന്‍ പറഞ്ഞു "ആ വളക്കാരന്‍ തെണ്ടിയുടെ കൂടെ വന്നതാ " ആരോ ഒരു കൈലേസ് കൊണ്ട് വനിതയുടെ മുറിവ് കെട്ടി ."ആ വളക്കാരന്‍ പന്നി അവനാ എല്ലാറ്റിനും കാരണം .കുട്ടി വരൂ എന്‍റെ ഓട്ടോയില്‍ ഡോക്ടറെ പോയി കാണാം" .കഴുകന്‍ ക്ഷണിച്ചു ,അത്ര നേരമായിട്ടും ഒരു ഓട്ടം കിട്ടാത്തതില്‍ അയാള്‍ വല്ലാതെ അസ്വസ്ഥനായിരുന്നു .

വനിത തലയാട്ടി കഴുകന്‍റെ സഹായം നിരസിച്ചു .അവള്‍ക്കു ഇനിയും ബസ് വരാത്തത് എന്തെന്ന് ഉള്ള ആധിയായിരുന്നു .
"പേ പിടിക്കുന്നെങ്കില്‍ പിടിക്കട്ടെ.എങ്ങനെയെങ്കിലും വീട്ടിലെത്തിയാല്‍ മതി "
"സാര്‍ ഇവിടെയുണ്ടായിട്ടു എന്താ കാര്യം ?പെണ്ണുങ്ങള്‍ക്ക്‌ ബസ് കാത്തിരിക്കാന്‍ പോലും പറ്റാതായി "കഴുകന്‍ ഏതാണ്ട്  ഒത്തുവന്ന ഒരു ഓട്ടം പോയതിന്‍റെ കലിപ്പ് തീര്‍ത്തത് പോലീസുകാരനോടാണ്‌ .പോലീസുകാരന്‍ മീശപിരിച്ചു കൊണ്ടെഴുന്നേറ്റു .

"ആ പട്ടിക്കു പേ കാണുമായിരിക്കും .അതിനെ കൊല്ലണം"കഴുകന്‍ ആവശ്യപ്പെട്ടു ബെല്‍റ്റ്‌ ഒന്ന് കൂടി വലിച്ചു കയറ്റി പോലീസുകാരന്‍  വനിതയെ നോക്കി കണ്ണിറുക്കി വളക്കാരനടുത്തെക്ക്  നടന്നു .
ഠേ..!..ഠേ...!
ഓലപ്പടക്കം പൊട്ടുന്ന പോലെയുള്ള ഒച്ച രണ്ടു പ്രാവശ്യമുയര്‍ന്നു .
ഒരു ഞരക്കം പോലും ഉണ്ടാക്കാതെ വളക്കാരന്‍ പിറകോട്ടു മറിഞ്ഞു .ചോരയുടെ ഒരു കൊമ്പു അയാളുടെ തലയ്ക്കു മീതെ ഉയര്‍ന്നു .നായയ്ക്കാണ് ആദ്യ വെടിയേറ്റതെന്നു തോന്നുന്നു .അപ്പോള്‍ത്തന്നെ അത് ചത്തുപോയിരുന്നു .

"അതു നന്നായി.ആ പന്നി വന്നേപ്പിന്നെ ഒരു ഓട്ടം പോലും കിട്ടിയില്ല.അവന്റെ കിടപ്പു നോക്കിയേ.ഹഹഹഹ".
കഴുകന്‍ ഒച്ചയുണ്ടാക്കിച്ചിരിച്ചു .അയാള്‍ക്ക്‌ സന്തോഷം സഹിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല .തോക്ക് ബെല്‍റ്റിലെ തോലുറയില്‍ തിരുകി പോലീസുകാരന്‍ തിരിച്ചു വന്നു ,കണ്മുന്നില്‍ നടന്ന സംഭവം വിശ്വസിക്കാനാവാതെ തരിച്ചിരുന്ന വനിതയുടെ ഒപ്പം തന്നെ ഇരിക്കുന്നതില്‍ പോലീസുകാരന്‍ ഇത്തവണ ഒരു മടിയും കാണിച്ചില്ല .'താന്‍ വളക്കാരനെ കൊല്ലുകയല്ല ,വനിതയെ കല്യാണം കഴിക്കുകയാണ് ചെയ്തത്' എന്നപോലെയായിരുന്നു അയാളുടെ ഭാവം .

താന്‍ ഏതോ ഒരു മഹാകാര്യം ചെയ്തു എന്ന ഒരു ഭാവം അയാളുടെ മുഖത്തുണ്ടായിരുന്നു ,അത് മറയ്ക്കാന്‍ വേണ്ടിയാകാം പൊലീസുകാരൻ കിഴവിയൊട്‌ ഒരു ചായ എടുക്കാൻ ആവശ്യപ്പെട്ടു
.
"സമോവറില്‍ തിളച്ച  വെള്ളമാണ്കിടക്കുന്നത്. എടുത്തുനിന്‍റെ തലയില്‍ കൊട്ടും,പറഞ്ഞേക്കാം"കിഴവി തൊള്ളയിട്ടു
"ചായയുടെ പൈസ കിട്ടാത്തതിന്റെ കഴപ്പാ തള്ളക്ക് ;.ചാകാറായി.അല്ലെങ്കിൽ ഞാൻ തന്നെ തീർത്തേനെ."
"കൊല്ലടാ എന്നേ നീ ചുണയുണ്ടെങ്കില്‍!  തന്തയില്ലാത്തവനെ".
കിഴവി കോപത്തോടെ ഉന്തുവണ്ടിക്ക് പിന്നില്‍ നിന്ന് ചാടിയിറങ്ങി ,ചീറിക്കൊണ്ട് അടുത്തെങ്കിലും പൊലീസുകാരൻ അവരെ ഗൗനിക്കാതെ വനിതയോട്  ഒച്ചയടക്കിപ്പറഞ്ഞു.

"നിനക്കു വേണ്ടി മാത്രമാ ഞാൻ അവനെ കൊന്നത്‌!"
"നിനക്കു വേണ്ടി "എന്ന പദത്തിനു രണ്ടർത്ഥം കൽപ്പിക്കാവുന്ന വിധം തന്‍റെ  ശബ്ദത്തിൽ അയാൾ ഒരു ഊന്നൽ കൊടുത്തിരുന്നു.
എനിക്കു വേണ്ടിയൊ?"; വനിത അമ്പരപ്പോടെ ചോദിച്ചു
 .
."പിന്നല്ലാതെ ;അയാളുടെ നായ നിന്നെ കടിച്ചതിനല്ലേ ആ നായിനെയും  നായിന്‍റെ  മോനെയും  ഞാൻ തട്ടിയത്‌.അത്‌ ഓർമ്മ വേണം.നമ്മളെ ഒന്ന് വേണ്ട വിധം പരിഗണിക്കണം "അശ്ലീലമായ ഒരു ചിരിയോടെ അയാൾ മീശ കടിച്ചു ചവച്ചു.

"അതിനു ആ നായ്‌ അയാളുടെത്‌ ആണെന്നു നിങ്ങള്‍ക്കു എങ്ങനെ മനസ്സിലായി?"
"ആ;അതൊന്നുമെനിക്കറിയില്ല.പക്ഷെ നിങ്ങൾ അടക്കം ഇവിടെയുള്ള എല്ലാവരും അവൻ ചാവണം എന്നു കൊതിച്ചിരുന്നു.നേരല്ലേ?ദെ ആ കള്ളന്‍റെ  ചിരി കണ്ടൊ?"
കഴുകന്‍ അപ്പോഴും കക്കക്ക എന്ന് ചിരിച്ചു കൊണ്ടിരിക്കുകയായിരുന്നു . 
താൻഅങ്ങനെയൊന്നും  ആഗ്രഹിച്ചില്ല എന്നും തന്‍റെ ആഗ്രഹങ്ങള്‍ തീരുമാനിക്കാന്‍ നിങ്ങള്‍ ആരാണ് എന്നൊക്കെ  പറയണമെന്നുണ്ടായിരുന്നെങ്കിലും വനിത  മൗനം പാലിച്ചു.അവള്‍  ആലോചിച്ചിരുന്നത്‌ തന്‍റെ  ഇടുപ്പിലേക്കു ഇഴഞ്ഞു കയറുന്ന അഴുക്കും കറയും പിടിച്ച വിരലുകളെ എങ്ങനെ ഒഴിവാക്കും എന്നു മാത്രമായിരുന്നു.