എന്‍റെ പുതിയ കഥാ സമാഹാരം കുരുവിയുടെ റിപ്പബ്ലിക്ക് സൂചിക ബുക്സ് പ്രസിദ്ധീകരിക്കുന്നു . വാങ്ങാൻ 9562540981 ലേക്ക് വാട്സപ്പ് ചെയ്യൂ

Thursday, September 29, 2011

പഠനം ജീവിതം തന്നെ ..

ആമിയെ പള്ളിക്കൂടത്തില്‍ ചേര്‍ക്കാന്‍ നേരത്ത് ആണ് ആ ബ്രോഷര്‍ എന്‍റെ കയ്യില്‍ വന്നു ചേര്‍ന്നത്‌ .പ്രകൃതിയോടു ഇണങ്ങി കുട്ടികള്‍ വളരട്ടെ ,കളിക്കട്ടെ എന്നൊക്കെ ഉള്ള വീരവാദങ്ങള്‍ നിറഞ്ഞ അത് വായിച്ചു ടോമോയിലെ സ്കൂള്‍ ഇന്ത്യയിലും എന്നാ അല്ഭുതാതിരെകത്തോടെ ഞാന്‍ ആ സ്കൂള്‍ കാണാന്‍ പോയി .

പക്ഷെ എന്നെ വല്ലാതെ നിരാശപ്പെടുത്തി അവിടത്തെ കാഴ്ചകള്‍ .ഒരു വലിയ ഫ്ലാറ്റ് സമുച്ചയം .മനോഹരമായ ഒരു കുന്നു നിരത്തി കെട്ടിടം .വിശാലമായ അതിന്റെ ബേസ്മെന്റ് കുറച്ചു ഭാഗത്ത്‌ പുഴ മണ്ണ് നിരത്തിയിരിക്കുന്നു ,പാര്‍ക്കിലും മറ്റും കാണുന്ന ചില കളി സാമാനങ്ങള്‍ അടുത്തു സജ്ജീകരിച്ചിരിക്കുന്നു .
കളിസ്ഥലം ഉണ്ടാവണം എന്ന നിബന്ധനയെ തികച്ചും ഭാവനാശൂന്യമായി മറികടക്കുന്നതിങ്ങനെയാണ് .ആ കുന്നുകള്‍ ഇടിച്ചു നിരത്തുന്നതിനു പകരം അതിന്റെ ചരിവുകള്‍ നില നിര്‍ത്തി കൊണ്ട് തന്നെ കെട്ടിടം പണിതിരുന്നെങ്കിലോ ?മണ്ണിന്റെ ഘടനയെ ക്കുറിച്ചും അവസാദ ശിലകളെ ക്കുറിച്ചും ലാറ്റ റൈറ്റ് കളെ ക്കുറിച്ചും ആ കുന്നിന്‍ ചെരുവില്‍ കൊണ്ട് പോയി കാണിച്ചു കൊടുത്തും കുട്ടികളെ പഠിപ്പിചിരുന്നെങ്കിലോ ?പുഴയില്‍ ഒരു പീരിയഡ് നീന്താന്‍ കൊണ്ട് പോയിരുന്നെങ്കിലോ ?അപ്പോള്‍ കുട്ടികള്‍ പ്രകൃതിയോടിണങ്ങി വളര്‍ന്നേനെ .സ്കൂളില്‍ ഉത്സാഹത്തോടെ പോയേനെ .

പ്രകൃതി ഓരോ കുട്ടിയിലും അതിജീവനത്തിന്റെ വിത്ത്‌ വിതച്ചിട്ടുണ്ട് ,അത് ഓരോ നിമിഷത്തിലും വളരുകയും ക്രമാനുഗതമായി ഉല്‍ഫുല്ലം ആകുകയും ചെയ്യുന്ന രീതിയില്‍ ആണ് ,അതിനെ സാവധാനം സ്വാഭാവികമായി വിടരാന്‍ അനുവദിക്കുന്ന വിദ്യാഭ്യാസ രീതി ആണ് നാം പിന്തുടരേണ്ടത് ,ഇപ്പോഴാവട്ടെ നമ്മുടെ വളര്‍ച്ചയെ തന്നെ മുരടിപ്പിക്കുന്ന രീതിയിലും ആണ് വിദ്യാഭ്യാസം ആസൂത്രണം ചെയ്തിട്ടുള്ളത് .ബിരുദതലം വരെ ഹിന്ദി പഠിച്ച ഒരാളും വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത ഒരാളും ഹിന്ദി സംസാരിക്കുന്ന ഒരു സ്ഥലത്ത് ചെന്നാല്‍ ഹിന്ദി പഠിച്ച ആള്‍ മറ്റേയാളെ ക്കാളും നന്നായി ഹിന്ദി കൈകാര്യം ചെയ്‌താല്‍ വിദ്യാഭ്യാസം പ്രയോജനകരമായി എന്ന് പറയാം .

പക്ഷെ ഇപ്പോള്‍ അതങ്ങനെയല്ല ,പകരം തിരിച്ചാണ് സംഭവിക്കുന്നത്‌ . പഠിച്ച വ്യാകരണവും ഭാഷയും വിദ്യാഭ്യാസം ഉള്ള ആളെ ചങ്ങലക്കിടുമ്പോള്‍ ജീവിത വിദ്യാലയത്തില്‍ ഹിന്ദി പഠിച്ച രണ്ടാമന്‍ അനായാസം ഹിന്ദി കൈകാര്യം ചെയുന്നു .എഴുതാനോ വായിക്കാനോ പോലും ആദ്യത്തെയാളെ രണ്ടാമന്‍ തോല്‍പ്പിച്ചു എന്നും വരാം .

ഇതിനു മുന്‍പെഴുതിയ കുറിപ്പില്‍ എനിക്ക് ലഭിച്ച പ്രതികരണങ്ങള്‍ പലതും ചൂണ്ടിക്കാട്ടിയത് സിലബസ്സിനെയാണ് .ഒന്നാം പ്രതി സിലബസ് തന്നെയാണെന്നതില്‍തര്‍ക്കമില്ല.സിലബസ്സിനെക്കുറിച്ച്പരാതികള്‍ ഉയരുമ്പോള്‍ സര്‍ക്കാര്‍ അത് പരിഷ്കരിക്കാന്‍ ഒരു കമ്മിറ്റിയെ നിയോഗിക്കും .വിദ്യാഭ്യാസ വിദഗ്ദ്ധരും അധ്യാപക സംഘടനയുടെ പ്രധിനിധികളും രാഷ്ട്രീയ പാര്‍ട്ടികളുടെ മൂട് താങ്ങികളും ഒക്കെ അതില്‍ ഉണ്ടായെന്നു വരാം .പക്ഷെ ഒരിക്കലും ഒരു കുട്ടി പോലും അതില്‍ ഉണ്ടാവില്ല .തങ്ങള്‍ പഠിക്കേണ്ടതെന്തു എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം കുട്ടികള്‍ക്ക് നല്‍കണം എന്ന് ആരും ഇതേ വരെ വാദിച്ചു കേട്ടിട്ടില്ല .പോട്ടെ തന്‍റെ കുട്ടിയുടെ വിദ്യാഭ്യാസത്തെ പറ്റി ആശങ്കയും വേവലാതിയുമുള്ള ഒരു രക്ഷകര്‍ത്താവിനെ അല്ലെങ്കില്‍ ഒരു മനശാസ്ത്രജ്ഞനെ ഉള്‍പ്പെടുത്തണം എന്ന് ആരും പറയാത്തതെന്താണ് ?

ഇപ്പോള്‍ നിലവിലുള്ള സിലബസ് പരിഷ്കരണ രീതിയും രസാ വഹം തന്നെ .ചെറുശ്ശേരിക്ക് പകരം ഓ.എന്‍ .വി അല്ലെങ്കില്‍ റഫീക്ക് അഹമ്മദ്‌ ,ഇന്ദു ലേഖക്ക് പകരം കൊമാല എന്ന തരത്തില്‍ സിലബസ്സില്‍ കാലികമായ കൃതികള്‍ മലയാളത്തില്‍ ,കുറച്ചു വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിക്കുന്ന കണക്കു ,കമ്പ്യൂട്ടറും ഇലെക്ട്രോനിക്സും സയന്‍സ് വിഷയങ്ങളില്‍ ,തീര്‍ന്നു പരിഷ്കരണം.

കുട്ടികള്‍ തന്നെത്താനെ പഠിക്കുക എന്ന ആശയം വ്യാപകമായത് കുട്ടികളുടെ പ്രവൃത്തിഭാരം വല്ലാതെ കൂട്ടിയതെയുള്ളൂ .ഉല്പ്രേക്ഷയും ഉപമയും പഠിക്കുന്നത് കൂടാതെ അവര്‍ ഇപ്പോള്‍ പ്രൊജക്റ്റ്‌ വര്‍ക്കുകള്‍ക്ക് വേണ്ടി കൂടി സമയം ചെലവഴിക്കണം .ഒരു കണക്കിന്റെ ഉത്തരം കണ്ടെത്താന്‍ പുസ്തകം മുഴുവന്‍ അരിച്ചു പെറുക്കിയിട്ടും എനിക്ക് കഴിഞ്ഞില്ല .ലൈബ്രറിയില്‍ പോയി കുറെ പുസ്തകങ്ങള്‍ കൂടി റെഫര്‍ ചെയ്താലേ ഉത്തരം കിട്ടൂ എന്ന് സാരം .ഒരു പരിധി വരെ നല്ല കാര്യം ,പക്ഷെ അതിനു ലൈബ്രറിയെ സ്കൂളില്‍ ഇല്ലെങ്കിലോ ?

ഉള്ള സൌകര്യങ്ങള്‍ ,അത് ഉപയോഗിക്കാന്‍ ഉള്ള സാഹചര്യങ്ങള്‍ എന്നിവ പരിഗണിക്കാതെ സിലബസ് പരിഷ്കരിച്ചാല്‍ ഉള്ള കുഴപ്പമാണിത് .കാണാതെ പഠിച്ചോ അല്ലാതെയോ നൂറില്‍ നൂറു മാര്‍ക്ക് നേടുന്നവന്‍ വിജയി അല്ലാത്തവന്‍ മോശം എന്ന സമീപനം മാറണം.ഇത് രണ്ടു തരം പൌരന്മാരെ സൃഷ്ടിക്കുന്നതിന്റെ ആദ്യ പടിയാണെന്ന്എല്ലാവര്‍ക്കും അറിയാം .ഇതിനെ തടയാന്‍ ആയി കൊണ്ട് വന്ന ഗ്രേഡിംഗ് സമ്പ്രദായത്തെയും എത്ര എ പ്ലസ് കിട്ടി എന്നതിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തി രക്ഷിതാകളും വിദ്യാലയങ്ങളും പൊതുസമൂഹവും ഒക്കെ ചേര്‍ന്ന് തകര്‍ത്ത് കൊണ്ടിരിക്കുന്നു .

സിലബസ്സിന്റെ ഉള്ളടക്കം അല്ല ഘടന ആണ് മാറേണ്ടത് ,ആദ്യം തന്നെ ത്രിഭാഷ പദ്ധതി സ്കൂളിന്റെ മതില്‍ക്കെട്ടിനു വെളിയിലേക്ക് എറിയുക .പഠന മാധ്യമം ഇന്ഗ്ലീഷ് ആവണം എന്നത് എല്ലാ സ്കൂളുകളിലും നിര്‍ബന്ധമാക്കുക .ഭാഷാ സ്നേഹം കുട്ടികളുടെ ഭാവിയുടെ ചെലവില്‍ വേണ്ട .മലയാളവും ഹിന്ദിയും സാമൂഹ്യ പാഠവും ഒക്കെ ഹൈ സ്കൂള്‍ ക്ലാസുകളില്‍ പഠിപ്പിച്ചാല്‍ മതി എന്ന് വെക്കുക .എഴുതാനും വായിക്കാനും സംസാരിക്കാനും പഠിപ്പിക്കുക എന്ന നിലയിലേക്ക് ഭാഷ ക്ലാസ്സുകള്‍ മാറ്റിയെടുക്കുക .വ്യാകരണത്തിനുംമറ്റുമായി ചെലവഴിക്കുന്ന മണിക്കൂറുകള്‍ പ്രയോജനകരമായി ചെലവഴിക്കാനാകണം ,സയന്‍സ് വിഷയങ്ങളും കണക്കും ഒക്കെ ആവശ്യത്തിനു ,താല്‍പ്പര്യമുള്ളവര്‍ക്ക് മാത്രം എന്ന രീതിയില്‍ പരിമിതപ്പെടുത്തണം .ഒരു തരം സ്പെഷ്യലൈസ്ഡ് വിദ്യാഭ്യാസ രീതി .

കുറെ കണക്കും ഇന്ഗ്ലീഷും മലയാളവും എന്നതിന് പകരം കുട്ടികള്‍ക്ക് താല്‍പ്പര്യമുള്ള കാര്യങ്ങളിലേക്ക് അവരെ തിരിച്ചു വിടാനാകണം .കുറെ വിവരങ്ങള്‍ വാരി വിഴുങ്ങി വള്ളി പുള്ളി തെറ്റാതെ വിസര്‍ജ്ജിക്കുന്ന കുട്ടിക്ക് കിട്ടുന്ന അതെ ഗ്രേഡ് നല്ലൊരു ചായ ഉണ്ടാക്കുന്ന ,നല്ലൊരു ഫ്രോക്ക് തയ്ക്കുന്ന നല്ലൊരു മാഗസിന്‍ ഉണ്ടാക്കുന്ന ,നന്നായി പൂന്തോട്ടം പരിപാലിക്കുന്ന ,നന്നായി കരകൌശല വസ്തുക്കള്‍ ഉണ്ടാക്കുന്ന കുട്ടികള്‍ക്കും ലഭിക്കണം .അങ്ങനെ വന്നാല്‍ ഇന്ന് നിലവിലുള്ള തൊഴിലിലെ ചാതുര്‍വര്‍ണ്യം അവസാനിക്കും .കുട്ടികളുടെ മാനസികാരോഗ്യം വര്‍ദ്ധിക്കും .

ഇതിനു അധ്യാപകര്‍ ഇപ്പോള്‍ നടത്തുന്ന കങ്കാണി പ്പണി അവസാനിപ്പിച്ചു ടീം ലീഡര്‍ എന്ന നിലയിലേക്ക് ഉയരേണ്ടതുണ്ട് ,ഓരോ തൊഴിലിലും വിദഗ്ധര്‍ ആയവരെ ഗസ്റ്റ് ലക്ചര്‍ ആയോ മറ്റോ കൊണ്ട് വന്നു കുട്ടികളെ പരിശീലിപ്പിക്കണം.സാധാരണ ഗതിയില്‍ ഇതൊന്നും നടക്കാനിടയില്ല .ഇതിന്റെ ഒരു ചെറിയ പഠി ആയിരുന്ന ഡി.പി.ഇ .പി.ക്കെതിരെ പോലും എത്ര വിമര്‍ശനങ്ങള്‍ ആണ് ഉയര്‍ന്നു വന്നത് .

കുട്ടികളെ ഐസില്‍ ഇട്ടു വെക്കുന്ന ഇപ്പോഴത്തെ പരിപാടി അവസാനിപ്പിച്ചു അവരെ സ്വാഭാവികം ആയി വളരാന്‍ അനുവദിക്കുക എന്നതാണ് ഞാന്‍ ഉദ്ദേശിക്കുന്നത് ,സ്കൂള്‍ എന്നത് മറ്റൊരു വീട് ആയി മാറുകയും അവിടെ ജീവിതത്തിന്റെ എല്ലാ തുറകളിലും വിജയിക്കാന്‍ ആവശ്യമായ പരിശീലനം നല്‍കുകയും ചെയ്യുക .ഇന്ന് നിലവില്‍ ഉള്ള എഞ്ചിനീയറിംഗ് ,മെഡിക്കല്‍ അല്ലെങ്കില്‍ എല്‍.ഡി .സി എന്ന രീതിയില്‍ മാറ്റം വന്നെ തീരൂ .
ഇതിനു തൊഴില്‍ അധിഷ്ടിത വിദ്യാഭ്യാസം നല്‍കിയാല്‍ പോരെ എന്നൊരു ചോദ്യം ഉയരാം.അവിടെയും സ്ഥിതി വ്യത്യസ്തം ഒന്നുമല്ല .കുറെ രാസ സൂത്രങ്ങളും കണക്കിലെ വിദ്യകളും ഒക്കെ കാണാതെ പഠിച്ചാല്‍ നിങ്ങള്‍ക്കു എന്ജിനീര്‍ ആകാം ,തൊഴിലിലെ സാമര്‍ത്ഥ്യം അവിടെ പരിശോധിക്കപ്പെടുന്നില്ല .ഒരു വീടിന്റെ പ്ലാന്‍ വരക്കാന്‍ അറിയുന്നവന്‍ സിവില്‍ എഞ്ചിനീയറിംഗ്പഠിക്കട്ടെ ,നന്നായി വാഹനം അല്ലെങ്കില്‍ യന്ത്രഭാഗം ഡിസൈന്‍ ചെയ്യുന്നവന്‍ മെക്കാനിക്കല്‍ പഠിക്കട്ടെ എന്ന രീതിയില്‍ ആയിരുന്നു തെരഞ്ഞെടുപ്പ് എങ്കിലോ ?താല്‍പ്പര്യവും പ്രതിഭയും ഉള്ളവര്‍ എല്ലാ രംഗത്തും ഉയര്‍ന്നു വന്നേനെ .
ഇന്ന് സംഭവിക്കുന്നത്‌ ആകട്ടെ ,,യാതൊരു താല്‍പ്പര്യവും സ്കില്ലും ഇല്ലാത്ത കുറെ ആള്‍ക്കാരെ തെരഞ്ഞെടുത്തു എഞ്ചിനീയര്‍ അല്ലെങ്കില്‍ ഡോക്ടര്‍ ആക്കുന്ന അവസ്ഥ .അത്തരക്കാര്‍ മേലധികാരികള്‍ ആയാലുള്ള അവസ്ഥയോ ?താഴെയുള്ള പ്രതിഭയുള്ളവരുടെ നൂതനാശയങ്ങള്‍ ഒന്നുകില്‍ നശിപ്പിക്കും ,അല്ലെങ്കില്‍ വെടക്കാക്കി തനിക്കാക്കും .ഒരു പാട് ധിഷണാ ശാലികളെ അങ്ങനെ നശിപ്പിച്ചിട്ടുണ്ട് ,ഇന്നും നശിപ്പിച്ചു കൊണ്ടിരിക്കുന്നുണ്ട്‌ .

ഇവയൊന്നും നടപ്പാകുമെന്ന പ്രതീക്ഷയൊന്നും എനിക്കില്ല .കേരളത്തിലെ വിദ്യാഭ്യാസത്തെ എല്ലാക്കാലത്തും നശിപ്പിച്ച വിദ്യാഭ്യാസ മാഫിയകള്‍ രംഗത്തിറങ്ങും .സമുദായത്തെയും മതത്തെയും ചൂണ്ടിക്കാട്ടി അവര്‍ വില പേശും .വോട്ട് പ്രധാനം എന്ന് കരുതുന്ന സര്‍ക്കാരുകള്‍ കോടികണക്കിന് വരുന്ന കുട്ടികളുടെ ഭാവി അവര്‍ക്ക് നിസ്സംശയം അടിയറ വെക്കും .തങ്ങളുടെ ചൊല്പ്പടിയിലുള്ള മീഡിയകളെ ഉപയോഗിച്ച് ഈ മാഫിയകള്‍ തങ്ങള്‍ കാരണം ആണ് കേരളത്തിലെ വിദ്യാഭ്യാസ പുരോഗതി ഉണ്ടായതെന്ന് വാദിക്കും .നാമെല്ലാം തല കുലുക്കും .അത്ര തന്നെ .
വാല്‍ക്കഷണം :ഒരു ദിവസം കുട്ടികളെയും കൂട്ടി ആവശ്യപ്പെട്ടു അധ്യാപകര്‍ സമരം ചെയ്യാന്‍ പഠിപ്പിക്കുന്ന കാര്യം ഒന്നാലോചിച്ചു നോക്കൂ .നന്നായി സമരം ചെയ്യുന്നവര്‍ക്ക് ,നല്ല മുദ്രാവാക്യം വിളിക്കുന്നവര്‍ക്ക് നൂറു മാര്‍ക്ക് എന്ന സ്ഥിതിയും .നല്ല കാര്യങ്ങള്‍ക് വേണ്ടി സമരം ചെയ്യുന്നവരെയും നമുക്ക് വേണം ,കേരളത്തില്‍ അത് മാത്രം ആരെയും പഠിപ്പി ക്കെണ്ടെങ്കിലും....


Tuesday, September 20, 2011

പഠനം പാല്‍പ്പായസം അല്ല ,,!


ഞങ്ങള്‍ പോളി ടെക്നിക് കോളേജില്‍ പഠിച്ചിരുന്ന കാലത്ത് ഞങ്ങളുടെ ഇംഗ്ലീഷ് അദ്ധ്യാപകന്‍ അവിടെ വന്നിരിക്കുന്നവര്‍ എല്ലാവരും പഠിക്കുന്നത് തൊഴില്‍ നേടാ നാണെന്നും അങ്ങനെയല്ലാത്തവര്‍ക്ക്‌പുറത്തു പോകാം എന്നും പറഞ്ഞു .ഞങ്ങളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന ഒരു മിടുക്കന്‍ ഉടനെ എഴുന്നേറ്റു പുറത്തേക്ക് നടന്നു ,അദ്ധ്യാപകന്‍ അവനെ തിരിച്ചു വിളിച്ചു അറിവ് നേടാന്‍ വന്നവര്‍ക്ക് മുന്‍ബെഞ്ചില്‍ ആണ് സ്ഥാനം എന്ന് പറഞ്ഞു ആദ്യത്തെ ബെഞ്ചുകളില്‍ ഒന്നിലിരുത്തി.
വിദ്യാഭ്യാസത്തിന്റെ ലക്‌ഷ്യം ആത്യന്തികമായി അറിവ് നേടല്‍ ആണെന്നും അത് നമ്മുടെ ജീവനോപാധി ആയി ഉപയോഗിക്കാം എന്ന് ഏതു കൊച്ചു കുട്ടിയും പറയും .എന്നെ സംബന്ധിച്ചിടത്തോളം വിദ്യാഭ്യാസം നമ്മുടെ സാഹചര്യങ്ങളുമായി ഉള്ള സമരസപ്പെടലും അതെ സമയം തന്നെ അതിനെ അതിജയിക്കലും ആണ് .ആദ്യശ്വാസം മുതല്‍ നാം നമ്മെ നേടുകയും നമ്മെത്തന്നെ പുതുക്കുകയും അവസാനശ്വാസം വരെ നമ്മെ നിലനിര്‍ത്തുകയും വേണം .ഈ പുതുക്കലിന് ,പിടിച്ചു നിര്‍ത്തലിന് നാം ഉപയോഗിക്കുന്ന ഉപകരണം ആണ് വിദ്യാഭ്യാസം .ഒരു കുഞ്ഞു തന്റെ ആഹാരം എവിടെ എന്ന് മനസ്സിലാക്കുന്നത് മുതല്‍ പ്രായാധിക്യം മൂലം കണ്ണ് കാണാതാവുന്ന ഒരാള്‍ തന്റെ വഴി കൈ കൊണ്ടോ മറ്റോ പരതി കണ്ടെത്തുന്നത് വരെ വിദ്യാഭ്യാസം ആണ് .പക്ഷെ സാമ്പ്രദായികമായി നാം എല്ലാരും വിദ്യാഭ്യാസം എന്ന് പറയുന്ന വിദ്യാലയങ്ങളില്‍ നടന്നു വരുന്ന പഠന പദ്ധതിയെ പറ്റിയാണ് ഈ ചിന്തകള്‍ .
പഠനം എന്നാല്‍ ചില കാര്യങ്ങള്‍ പഠിക്കുകയും അവ ഉപയോഗിച്ച് ഒരു ജോലി നേടുകയും എന്നതാണ് ഇപ്പോഴത്തെ നടപ്പ് .കുറേക്കൂടി കൃത്യമായി പറഞ്ഞാല്‍ പണം അധികം ലഭിക്കുന്ന ജോലി നേടുകയും അതിലൂടെ സാമൂഹ മദ്ധ്യത്തില്‍ മാന്യതയും നേടുകയും ആണ് അതിന്റെ ലക്‌ഷ്യം എന്നായിത്തീര്‍ന്നിരിക്കുന്നു .ഉയര്‍ന്ന ശമ്പളം ലഭിക്കുന്ന ജോലികള്‍ കിട്ടുന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ പോലും അധോ ഗുമസ്ത ജോലി നേടി സ്വസ്ഥമാകുന്ന ലജ്ജാകരമായ ഒരു അവസ്ഥയും കേരളത്തില്‍ കാണാം .ഒരു നിശ്ചിത പ്രായത്തില്‍ സര്‍ക്കാര്‍ ജോലി നേടിയിരിക്കണം എന്ന സാമൂഹ്യ നിബന്ധന ആവാം അതിനു പിന്നില്‍ .എന്തുമാവട്ടെ വിദ്യാഭ്യാസത്തിന്റെ വളരെ പ്രധാനമായ ഈ റോള്‍ നമ്മുടെ സമൂഹത്തില്‍ പണ്ടേ ഉറച്ചു കഴിഞ്ഞിട്ടുണ്ട് .പക്ഷെ അതിലെ തകരാര്‍ വിദ്യാഭ്യാസത്തിന്റെ പരമ പ്രധാനമായ മറ്റു ലക്ഷ്യങ്ങള്‍ അവഗണിക്കപ്പെടുന്നു എന്നതാണ് .ഇപ്പോള്‍ നിലവിലുള്ള ധാരണ അനുസരിച്ച് വിദ്യാഭ്യാസ സമ്പ്രദായത്തിനു വന്ന ചില കേടുപാടുകള്‍ പരിഹരിക്കേണ്ടത് അത്യാവശ്യമായി തീര്‍ന്നു എന്ന ഘട്ടത്തില്‍ ആണ് എണ്പതുകളുടെ തുടക്കത്തില്‍ ശാസ്ത്ര സാഹിത്യ പരിഷത്ത് പഠനം പാല്‍പ്പായസം എന്ന മുദ്രാവാക്യം ഉയര്‍ത്തുന്നത് .
ഇത് അന്നത്തെ സാഹചര്യങ്ങളില്‍ പരക്കെ സ്വാഗതം ചെയ്യപ്പെട്ടു , എന്ത് കൊണ്ടെന്നാല്‍ പരമ്പരാഗതമായ ഗുരുകുല രീതിയെ തച്ചു തകര്‍ത്ത് മെക്കാളെ പ്രഭുവിന്റെ വിദ്യാഭ്യാസ സംസ്കാരം നമ്മുടെ മണ്ണില്‍ പറിച്ചു നടുകയും അവ വേണ്ടത്ര ശോഭിക്കാതെ പോവുകയും ചെയ്തകാലം ആയിരുന്നല്ലോ അത്.ആ ഗുമസ്ത വിദ്യാരീതിയുടെ കുറ്റങ്ങളും കുറവുകളും സമൂഹം തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു .ആയിടെ തന്നെ ലോകബാങ്കിന്റെ ഡി.പി.ഇ.പി.പ്രൊജക്റ്റ്‌ ആരംഭിക്കുകയും ചെയ്തു .അത് പരിഷത്തിന്റെ പഠനം പാല്‍പ്പായസം മുദ്രാവാക്യത്തിനു സ്വീകാര്യത നല്‍കി .അതിനു വേണ്ടി കൂടുതല്‍ ആലോചന ഇല്ലാതെ തന്നെ ഒരു വിദ്യാഭ്യാസ പൊളിച്ചെഴുത്തിനു അവസരം ഉണ്ടായി.
ഇതാവട്ടെ ഒരു തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ ഉണ്ടായ കുറ്റകരമായ അനാസ്ഥ ആയിരുന്നു .പരിഷത്തിന്റെ ശാസ്ത്രീയമായ കാഴ്ചപ്പാടുകളെ മതിപ്പോടെ കാണുമ്പോഴും എനിക്ക് വിദ്യാഭ്യാസത്തെ ഇത്ര ലഘുവായ കണ്ട സര്‍ക്കാരിന്റെ ,വിദ്യാഭ്യാസ വിചക്ഷണരുടെ ,സമൂഹത്തിന്റെ നിലപാടുകളെ അന്ഗീകരിക്കാനാവുന്നില്ല .എന്ത് കൊണ്ടെന്നാല്‍ വിദ്യാഭ്യാസം ജീവനോപാധി കണ്ടെത്താനുള്ള ഉപകരണം ആയി സുസമ്മതം ആയി തീര്‍ന്നിരിക്കെ തൊഴില്‍ പരമായ യാതൊരു അടിസ്ഥാനവുമില്ലാത്ത പ്രകൃതിയില്‍ നിന്ന് പഠിക്കുക ,സ്വയം പഠിക്കുക പോലുള്ള രീതികളെവിമര്ശിക്കുകയല്ലാതെ തരമില്ല .വിദ്യാഭ്യാസവും ഒരു തൊഴില്‍ പരിശീലനം ആണെങ്കില്‍ അതിനെയും തൊഴില്‍ ആയി തന്നെ വേണം കണക്കാക്കാന്‍ ,അങ്ങനെ വരുമ്പോള്‍ ഒരു തൊഴിലിനു ആവശ്യമായ എല്ലാ സാഹചര്യങ്ങളും സമൂഹം അതിനും ഒരുക്കിക്കൊടുക്കണം .
പറഞ്ഞു വരുന്നത് വിദ്യാഭ്യാസത്തിനും തൊഴില്‍ സാഹചര്യങ്ങള്‍ ഉറപ്പാക്കണം എന്നതാണ് .സ്ടയ്പ്പന്റ്റ് ,വിശ്രമ സമയം ,യൂണിയനുകള്‍ ,പെണ്‍കുട്ടികള്‍ക്കുള്ള പ്രത്യേക അവകാശങ്ങള്‍ ,(ഒരു പക്ഷെ പരിഹസിച്ചു ചിരിക്കാന്‍ സാധ്യത ഉണ്ടെങ്കിലും പ്രസവാവധി പോലും നല്‍കേണ്ടി വരും ,പഠന കാലത്ത് ഗര്‍ഭിണി ആകുകയും അത് സമൂഹം അന്ഗീകരിക്കുകയും ചെയ്യുന്ന കാലം അതിവിദൂരമല്ല ,ഇപ്പോള്‍ തന്നെ കല്യാണത്തിനു ശേഷം പഠിക്കുന്നവരുടെ എണ്ണം തുലോം വര്‍ധിച്ചിട്ടുണ്ട് )എന്നിങ്ങനെ തൊഴില്‍ പരമായ മിക്ക അവകാശങ്ങളും വിദ്യാര്‍ത്ഥികള്‍ക്കും നല്‍കണം എന്നര്‍ത്ഥം .
ഇത്തരം ഒരു വാദംഉയര്‍ത്തുന്ന നിരവധി പ്രശ്നങ്ങള്‍ ഉണ്ട് .ആരാണ് ഇത്തരം ഒരു സ്റ്റാറ്റസ് വിദ്യാഭ്യാസത്തിനു കല്‍പ്പിച്ചു നല്‍കേണ്ടത് എന്നാണ് ഒരു ചോദ്യം .തീര്‍ച്ചയായും സര്‍ക്കാരുകള്‍ക്ക് അത്തരം ഒരു ബാധ്യത ഏറ്റെടുക്കുക ബുദ്ധിമുട്ടായിരിക്കും .നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായം ആകെപ്പാടെ അഴിച്ചു പണിതു കൊണ്ട് അവ ഒന്നാന്തരം തൊഴിലിടങ്ങള്‍ ആക്കിയെടുക്കുക എന്നതാണ് ഒരു വഴി .ഇവിടെ കുറേക്കൂടി വിശദമായ ചര്‍ച്ചക്കുള്ള സാധ്യത ഉരുത്തിരിയുന്നു .എന്ത് കൊണ്ട് ?എങ്ങനെ എന്നിവയെല്ലാം പഠന വിഷയമാക്കണം ,സ്വകാര്യ മേഖലയിലെ സ്കൂളുകള്‍ അവ ഇപ്പോള്‍കൊണ്ട് നടക്കുന്നവരും അധ്യാപകരും ഇവയെല്ലാം പ്രശ്ന വിഷയങ്ങള്‍ ആകുന്നു .അതിലുപരി സമൂഹത്തില്‍ ഉറച്ചു പോയ ധാരണകളെ തിരുത്തിയെഴുതുന്ന പ്രശ്നങ്ങള്‍ മറ്റൊരിടത്ത് .
കേരളത്തില്‍ ഇന്നത്തെ വിദ്യാഭ്യാസത്തിന്റെ ദുര്‍ഗതിക്ക് കാരണം ആയിട്ടുള്ള വിഷയങ്ങള്‍ തിരിച്ചറിഞ്ഞു പരിഹരിച്ചാലേ ഇത്തരം ഒരു പുരോഗമനാത്മകമായ കാഴ്ചപ്പാട് ഉണ്ടാവുകയുള്ളൂ .ഇന്ന് നില നില്‍ക്കുന്ന വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങള്‍ എന്തൊക്കെയാണ് എന്നും അതിനു കാരണം എന്താണ് എന്നും എങ്ങനെ നമുക്ക് ആ പത്മ വ്യൂഹത്തില്‍ നിന്ന് രക്ഷപ്പെടാം എന്നുമുള്ള എന്റെ ,എന്റേത് മാത്രമായ കാഴ്ചപ്പാടുകളെ അടുത്ത ബ്ലോഗില്‍ ഞാന്‍ അവതരിപ്പിക്കാം .

Tuesday, September 13, 2011

പാ-ഒരു വിലാപം ..

പ അമിതാബ് ബച്ചന്‍ അഭിനയിച്ച ചിത്രമാണ് ,കുട്ടിക്കാലത്തെ തന്നെ വയസ്സനായിപ്പോയ ഒരു കഥാപാത്രം .യഥാര്‍ത്ഥത്തില്‍ അത്തരം രണ്ടു കുട്ടികള്‍ ജീവിച്ചിരിപ്പുണ്ട് .വിചിത്രമായ അവരുടെ ദുര്‍വ്വിധി നമ്മുടെ കുട്ടികള്‍ ചുമക്കുന്നില്ലേ ?ഉണ്ട് .നമ്മള്‍ അറിയാതെ തന്നെ നമ്മുടെ കുട്ടികള്‍ നമ്മളെക്കാള്‍ ഒരു പാട് മുതിര്‍ന്നു പോയിരിക്കുന്നു ..ഓരോ ദിവസവും അവര്‍ക്ക് നേരിടാന്‍ നാം പുതിയ കെണികള്‍ ഒരുക്കി കൊടുക്കുന്നു .
                          ഒരു മുത്തശ്ശന്‍ വിലാപം അല്ല ഇത് ,പുതിയ കാലം ഓരോരുത്തരില്‍ നിന്നും ഒരു പാട് ആവശ്യപ്പെടുന്നു .അത് ആരെയും അങ്ങനെ വെറുതെ വിടുകയില്ല ,ഒരു കുഞ്ഞു ജനിക്കുമ്പോള്‍ തന്നെ തന്റെ ആദ്യ ശ്വാസം മുതല്‍ പരിത സ്ഥിതികളോട് മല്ലിടാന്‍ പഠിക്കുന്നുണ്ട് .വിശക്കുമ്പോള്‍ തനിക്കായി ചുരക്കുന്ന അമ്മിഞ്ഞ ഏതു എന്നറിയുന്ന പോലെ സ്വാഭാവികമായ ചില കാര്യങ്ങളെ നമുക്ക് വിടാം .പക്ഷെ പുതിയ കൃത്രിമ സാഹചര്യങ്ങളെ ആ ശിശു നേരിടുന്നതെങ്ങനെയാണ് ?ടിന്നുകളില്‍ അടച്ച ആഹാരത്തെ ,ശീതീകരിച്ച മുറികളെ ,പാറ്റയെയോ മൂട്ടയെയോ കണി കാണാന്‍ പോലുമില്ലാത്ത വീടുകളെ ,കൊതുകിനെ അകറ്റാനും മുറി സുഗന്ധ പൂരിതമാക്കാനും മറ്റു ഉപയോഗിക്കുന്ന സ്പ്രേ കളെ എല്ലാം ആ ശിശു നേരിടുന്നതെങ്ങനെയാണ് ?തീര്‍ച്ചയായും അല്ലെര്‍ജി ആയും മറ്റു രോഗങ്ങളായും അവ തിരിഞ്ഞു കുത്തുന്നുണ്ട് .ഇത് തുടക്കത്തില്‍ ഉള്ള കാര്യം ,ഇത്തരം രോഗങ്ങള്‍ പോലും ഒരു പ്രധിരോധ മാര്‍ഗം എന്ന നിലക്ക് കാണണം .തന്റെ അസുഖകരമായ സാഹചര്യങ്ങളെ ആ ശിശു അങ്ങനെ പ്രതിരോധിക്കുന്നു അറിയാതെ തന്നെ .ഇവിടെ നിന്ന് തന്നെ മൂപ്പെത്താതെയുള്ള പഴുക്കല്‍ ആരംഭിക്കുന്നു .
                            വീണ്ടും കാര്യങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ട് ഉള്ളതാവുകയാണ് ഓരോ ദിവസവും .യാതൊരു ദീര്‍ഘ വീക്ഷണവും ഇല്ലാതെ തയ്യാറാക്കപ്പെട്ടിരിക്കുന്ന പാഠ ഭാഗങ്ങള്‍ വിഴുങ്ങാന്‍ മാത്രം ശീലിക്കുമ്പോഴും ആ കുട്ടി തന്റെ ജീനുകളില്‍ ഒളിച്ചു വെച്ചിരിക്കുന്ന പ്രതിരോധ തന്ത്രങ്ങള്‍ പുറത്തെടുക്കുന്നുണ്ടാവണം.അവര്‍ പഠിക്കുമ്പോള്‍ തന്നെ പഠിക്കാതിരിക്കുന്നു.മാര്‍ക്ക് വാങ്ങി വലിയ വിജയം നേടുമ്പോഴും അവര്‍ പിന്നീട് ജീവിതത്തില്‍ ഒരിക്കലും ഉപയോഗിക്കാന്‍ വഴിയില്ലാത്ത വിധം അത് മറന്നു കളയുന്നു .  ഇത് വളരെ ഭംഗിയായ ഒരു കബളിപ്പിക്കല്‍ കൂടിയാണ് ,മുതിര്‍ന്നവര്‍ പലപ്പോഴും
                        പുറത്തെടുക്കുന്ന ഒരു തന്ത്രം ,പക്ഷെ അത്തരം ഒരു വിദ്യ അല്ല അവരില്‍ നിന്നും പൊതുസമൂഹവും രക്ഷകര്‍ത്താക്കളും അത് പ്രതീക്ഷിക്കുന്നത് ,സ്വാഭാവികമായും ഈ രണ്ടു വിഭാഗത്തോടും ഉരസലുകള്‍ ഉണ്ടാവുകയും ചെയ്യും .ആഗോള വല്‍ക്ക്രുതമായ ഒരു ജനത തങ്ങള്‍ക്കു ഇഷ്ടമില്ലെങ്കിലും ഇത്തരം പ്രതിസന്ധികളെ അഭിസംബോധന ചെയ്യുക തന്നെ വേണം .നമുക്ക് ലഭ്യമായ പുതിയ സൌകര്യങ്ങളെ നമുക്ക് ഗുണകരമായി വിനിയോഗിക്കാനാവണം.അവ  പുതിയ തലമുറ തങ്ങള്‍ക്കു സ്വതസ്സിദ്ധമായ അനായാസത്തോടെ കൈകാര്യം ചെയ്യുന്നുണ്ട് .അത് പഴയ തലമുറയുടെ കാഴ്ചപ്പാടുകള്‍ക്കു അനുഗുണമായിരിക്കണം എന്ന് ശഠിക്കുക വയ്യ .പക്ഷെ ഒരു തലമുറ തങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് അനുയോജ്യമായ പരിഹാരം ഉണ്ടാക്കാന്‍ ബാധ്യസ്തര്‍ ആണ് .
                      മുതിര്‍ന്നവര്‍ കുറച്ചു കൂടി മുതിര്‍ന്നവര്‍ ആകേണ്ടതുണ്ട് എന്നാണ് ഈ വാദത്തിന്റെ പൊരുള്‍ .കുഞ്ഞുങ്ങള്‍ തങ്ങള്‍ നില കൊള്ളുന്ന സമൂഹത്തിന്റെ പ്രശ്നങ്ങളെ അറിഞ്ഞു കൊണ്ടോ അല്ലാതെയോ നേരിടുന്നു .എന്നാല്‍ മുതിര്‍ന്നവര്‍ പലപ്പോഴും അവര്‍ക്ക് ശരിയായ വഴി കാട്ടുന്നതില്‍ പരാജയപ്പെടുകയും ചെയ്യുന്നു .തങ്ങള്‍ തന്നെ ചെയ്യുന്ന തെറ്റുകളെ ന്യായീകരിക്കുമ്പോള്‍ തന്നെ തങ്ങളുടെ കുട്ടികള്‍ അവയ്ക്ക് അതീതര്‍ ആയിരിക്കണം എന്ന് വിചിത്രമായി പ്രതീക്ഷിക്കുകയും ചെയ്യുന്നു .ഒന്നുകില്‍ നമുക്ക് ഇപ്പോള്‍ ഇത്തരം പ്രശ്നങ്ങള്‍ക്ക് കാരണം എന്ന രീതിയില്‍ ഏറെ പഴി കേള്‍ക്കുന്ന എല്ലാ സാങ്കേതിക വിദ്യകളെയും (ടി.വി ,മൊബൈല്‍ ,ഇന്റര്‍നെറ്റ്‌ ഉള്‍പ്പെടെ )ഒഴിവാക്കേണ്ടി  വരും .അത് തികച്ചും അപ്രായോഗികമാകയാല്‍ നമുക്ക് ഈ സാങ്കേതിക വിദ്യകളെ കൂടി ഉള്‍പ്പെടുത്തിയ ഒരു സാമൂഹ്യ വ്യവസ്ഥ രൂപീകരിച്ചേ മതിയാകൂ .അത്തരം ഒന്ന് തനിയെ രൂപപ്പെട്ടു വന്നുവെന്ന് വരാം .പക്ഷെ ഏറെ സമയം എടുക്കുമെന്ന് മാത്രം .പിന്നെ ആകെയുള്ള രക്ഷാമാര്‍ഗം സര്‍ക്കാരുകളും ബുദ്ധിജീവികളും സംഘടനകളും ആണ് ,അവര്‍ സന്ദര്‍ഭത്തിനു ഒത്തു ഉയരും എന്ന് പ്രതീക്ഷിക്കുക ..